വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞുനിന്ന സംഭവ ബഹുലമായ പ്രചാരണത്തിനൊടുവിലാണ് പാലക്കാട് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിട്ടില്ല. അത്ര സംഭവ ബഹുലവും നാടകീയതയും നിറഞ്ഞതായിരുന്നു 27 ദിവസം നീണ്ട പ്രചാരണം.രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ കെപിസിസി ഡിജിറ്റല്‍ വിഭാഗം തലവന്‍ ഡോ. പി. സരിന്‍ പരസ്യമായി രംഗത്ത് വന്നതോടെ പാലക്കാട് ശ്രദ്ധാകേന്ദ്രമായി. പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഡോക്ടര്‍ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പി. സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി കെ ഷാനിബും കോണ്‍ഗ്രസ് പാളയം വിട്ട് പുറത്തുവന്നു. കെ മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായത് വന്‍ വിവാദമായി. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പിടിവലി നടത്തിയത് ബിജെപിയിലും വിവാദമായി.ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് സിപിഐഎമ്മിനെ വിവാദത്തിലാക്കി. വേഗത്തില്‍ അനുനയിപ്പിച്ച് ഷുക്കൂറിനെ തിരിച്ചെത്തിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം സിപിഐഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി. പാര്‍ട്ടിയോട് കലഹിച്ച സന്ദീപ് വാര്യര്‍ പല സാധ്യതകള്‍ ആരാഞ്ഞ ശേഷം ഒടുവില്‍ കോണ്‍ഗ്രസില്‍ എത്തിയതും വലിയ ട്വിസ്റ്റ് ആയി.ഇതിനെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു പാതിരാത്രിയിലെ കള്ളപ്പണ പരിശോധന. പട്ടണത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന സിപിഐഎം പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചതും അതിനെ തടയാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് കാരണമായി. ഹോട്ടലിലേക്ക് പണം കൊണ്ടുവന്നു എന്ന് സംശയിക്കുന്ന നീല ട്രോളി ബാഗ് ആയിരുന്നു കള്ളപ്പണ വിവാദത്തിന്റെ കേന്ദ്രബിന്ദു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൂടി സിപിഐഎം പുറത്തുവിട്ടതോടെ വിവാദം ആളിക്കത്തി.