ആലപ്പുഴ: ആലുപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിലെ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോഗ്യനില ഗുരുതരം. ലാത്തിയടിയിൽ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്നലെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പുരുഷ പൊലീസിൻ്റെ ലാത്തിയടിയിൽ നിരവധി വനിതാ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് ഇന്നലെ രാത്രിയാണ് മാറ്റിയത്. മേഘയുടെ സ്ഥിതി ഗുരുതരമായതിനാലാണ് മാറ്റിയത്. ആലപ്പുഴയിൽ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.