
മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1600 കടന്നു. 1644 പേർ മരിച്ചതായി വിവരം. മൂവാത്തിരലധികം പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല.മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിൽ മാത്രം 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു. മരണം 10,000 കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാന്റലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു.
അതേസമയം ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിലെത്തി. 80 അംഗ NDRF സംഘത്തെയാണ് ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് അയച്ചത്. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. രക്ഷാ സംഘത്തെയും ഒരു മെഡിക്കൽ സംഘത്തെയും കൂടാതെ ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിരുന്നു.