Friday, July 5, 2024
HomeNewsKeralaസംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍

സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം)സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു.സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ആദ്യമണിക്കൂറുകളില്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.
രാവിലെ ആറിന് പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടര്‍മാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
പ്രശ്‌നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങള്‍, 30,238 – ബാലറ്റ് യൂണിറ്റുകള്‍, 30,238 – കണ്‍ട്രോള്‍ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .
രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കര്‍ണാടക (14), രാജസ്ഥാന്‍ (13), മഹാരാഷ്ട്ര (8), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാള്‍ (3), മണിപ്പുര്‍, ത്രിപുര, ജമ്മു ആന്‍ഡ് കശ്മീര്‍(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകള്‍ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകള്‍ അന്ന് വിധിയെഴുതും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments