Monday, September 30, 2024
HomeNewsKeralaസീരിയല്‍ നടി പിടിയിലായ കള്ളനോട്ട് കേസ്; സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് പങ്കെന്ന് സൂചന,നടിയുടെ അമ്മയ്ക്ക് പ്രമുഖ...

സീരിയല്‍ നടി പിടിയിലായ കള്ളനോട്ട് കേസ്; സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് പങ്കെന്ന് സൂചന,നടിയുടെ അമ്മയ്ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം

കൊല്ലം: കൊല്ലത്ത് നിന്ന് കള്ളനോട്ട് കേസില്‍ സീരിയല്‍ നടി സൂര്യ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സൂര്യ അമ്മ രമാദേവി സഹോദരി ശ്രുതി എന്നിവരെയാണ് പോലീസ് കൊല്ലം തിരുമുല്ലാവാരത്തെ വീട്ടില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ സ്വാമിയെ പോലീസ് പിടികൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സീരിയല്‍ നടിയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് സ്വാമിയാണ്. വയനാട് സ്വദേശിയാണ് സ്വാമി.

അതേസമയം നടിയുടെ അമ്മ ഉഷ എന്ന രമാദേവിക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി വിവരം. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു.വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം 44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

പലിശയ്ക്ക് പണം കൊടുത്തു വരികയായിരുന്നു നടിയും കുടുംബവും. മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഇവര്‍ക്ക് ഓപ്പറേഷന്‍ കുബേര വന്നതോടെ നഷ്ടങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് ആത്മീയതയിലേക്ക് തിരിഞ്ഞ നടിയും കുടുംബവും സ്വാമിയെ പരിചയപ്പെടുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കള്ളനോട്ടടിയ്ക്കായി യന്ത്രം വാങ്ങിയത്. 2014മുതല്‍ ഇവര്‍ കള്ളനോട്ടടി തുടങ്ങിയിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ വീട്ടില്‍ നിന്ന് 57ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. സിനിമാ നിര്‍മ്മാതാക്കളുമായുള്ള നടിയുടെ കുടുംബത്തെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. ഒന്നാം പ്രതി സാം എന്ന ലിയോ ഇക്കാര്യത്തില്‍ വിദഗ്ധനാണ്. സീരിയല്‍ താരമായ മൂത്തമകള്‍ സൂര്യയാണ് യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി ആറുലക്ഷം രൂപയോളം മുടക്കിയത്. ഇളയ മകള്‍ ശ്രുതിയാണ് അമ്മയോടൊപ്പം ബിസിനസ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്. അമ്മയ്ക്കും മക്കള്‍ക്കും അയല്‍ക്കാരുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ല. കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ആഘോഷമായി നടത്തിയ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നും വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി തകര്‍ന്നപ്പോഴാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പൊലീസ് പറയുന്നു. സ്വാമിയടക്കം പന്ത്രണ്ടോളം പേര്‍ ഇനി പിടിയിലാകാനുണ്ടെന്നാണ് സൂചന.

അറസ്റ്റിലായ കൃഷ്ണകുമാര്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു കള്ളനോട്ട് കൈമാറിയിരുന്നത്. തമിഴ്നാട്ടിലെ ചില ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കാന്‍ ഇരുവരും കുമളിയിലെത്തിയപ്പോഴാണ് പിടിയിലായത്. തോട്ടം മേഖലയിലെ ചിലരുമായി ഇവര്‍ ബന്ധപ്പെട്ടെന്ന വിവരം കുമളി ഡിവൈഎസ്പി സി.രാജ്മോഹനു ലഭിച്ചിരുന്നു. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments