മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡുമായി ബിവറേജസ് കോർപ്പറേഷൻ. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്. കൊല്ലം ആശ്രാമം ഔട്ട്ലറ്റിൽ മാത്രം വിറ്റത് 1.6 കോടി രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റിലാണ്. 1.2 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ മാത്രം ഇവിടെ വിറ്റത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംക്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ബവ്കോ ഔട്ട്ലറ്റുകളിൽ ആകെ വിറ്റത് 624 കോടിയുടെ മദ്യമാണ്. ഏഴ് ദിവസത്തെ സർക്കാർ വരുമാനം 550 കോടിയുടെ നികുതിയാണ്.