കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മഹാരാജാസ് കോളജ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തില്‍ പ്രവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിനു മുന്നില്‍ ഹാജരാക്കിയ രേഖ. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി ഗവ. കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറര്‍ അഭിമുഖം. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്ക്, മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയില്‍ സംശയം തോന്നി. തുടര്‍ന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോള്‍ രേഖ വ്യാജമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 2018-19, 2020-21 കാലയളവില്‍ മഹാരാജാസില്‍ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്‌തെന്നാണ് രേഖയിലുണ്ടായിരുന്നത്. എന്നാല്‍ 10 വര്‍ഷമായി മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കി. കോളജ് കൗണ്‍സില്‍ ചേര്‍ന്നശേഷം സംഭവത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുന്‍പ് പാലക്കാട്ടും കാസര്‍കോട്ടുമുള്ള രണ്ടു ഗവണ്‍മെന്റ് കോളജുകളില്‍ വിദ്യ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. ഇവിടെയും വ്യാജ രേഖ സമര്‍പ്പിച്ചാണ് നിയമനം നേടിയതെന്നാണ് വിവരം. കാസര്‍കോട് കരിന്തളം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരു വര്‍ഷം ജോലി ചെയ്തു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയായിരുന്നു നിയമനം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ച് ഉദ്യോഗാര്‍ഥി ജോലി നേടിയതെന്നാണു ആക്ഷേപം. 2016 മുതല്‍ 18 വരെ മഹാരാജാസില്‍ എംഎ മലയാളം വിദ്യാര്‍ഥിയായിരുന്ന വിദ്യ, പിജി പ്രതിനിധിയായി വിദ്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിദ്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കിയതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്ന് ആരോപണമുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിനു മുന്‍കൈ എടുത്തത് ആര്‍ഷോയും മന്ത്രി പി.രാജീവുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ”റിസര്‍ച്ച് കമ്മിറ്റി തയാറാക്കിയ ആദ്യ പത്തു പേരുടെ പട്ടികയില്‍ വിദ്യ ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ചുപേരെകൂടി ഉള്‍പ്പെടുത്തി വിദ്യയ്ക്കു പ്രവേശനം നല്‍കി. ഇതിനായി സംവരണം അട്ടിമറിച്ചെന്നും ഷമ്മാസ് ആരോപിച്ചു.