Pravasimalayaly

റിസോര്‍ട്ട് പാട്ടത്തിന് നല്‍കി 40 ലക്ഷം രൂപ തട്ടി, നടന്‍ ബാബുരാജിനെതിരെ കേസ്

മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണാണ് പരാതി നല്‍കിയത്. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു.

മൂന്നാര്‍ കമ്പ് ലൈനില്‍ നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ല്‍ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയത്. 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങിക്കുകയും ചെയ്തു.
എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

എന്നാല്‍ മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബാബുരാജ് വിശദീകരിച്ചു. അതേസമയം രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും നടന്‍ വന്നില്ലെന്ന് അടിമാലി പൊലീസ് പറയുന്നു.

Exit mobile version