Pravasimalayaly

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടു: തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ബാലചന്ദ്രകുമാർ; മൊഴി ശരിയെന്ന് പൾസർ സുനി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറി സംവിധായകൻ ബാലചന്ദ്രകുമാർ. ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് വിവരങ്ങൾ നൽകിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്‌ദരേഖയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങൾ ശരിയെന്ന് പൾസർ സുനി പറഞ്ഞു. ബാലചന്ദ്രകുമാറിനെ അറിയാം, ഒരേ വാഹനത്തിൽ യാത്ര ചെയ്‌തെന്നും പൾസർ സുനി വ്യക്തമാക്കി. അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥ പറയാൻ വന്നയാളെന്ന് പരിചയപ്പെടുത്തി. അന്നേ ദിവസം ദിലീപ് പണം നൽകിയതായും പ്രതി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

ദിലീപിന് ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാണ്. നടൻ ദിലീപിൻറെ കൈവശമുളളമൊബൈൽ ഫോണുകൾ ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

രാവിലെ പതിനൊന്നിനാണ് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം.

എന്നാൽ തൻറെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിൻറെ നിലപാട്. ഈ സാഹചര്യത്തിൽ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version