ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ ബാധിക്കും; അനേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് അതിജീവിത

0
30

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുെമന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍. അനേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും അതിജീവിത വ്യക്തമാക്കി.

എന്നാല്‍ കേസില്‍ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മിയും ഇന്ന് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറയുന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാറാ ജോസഫ് പറഞ്ഞു.അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. കേസ് അട്ടിമറിക്കാന്‍ വലിയ ശ്രമം തുടരുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുക.

Leave a Reply