Pravasimalayaly

ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി: കുരുക്ക് മുറുക്കി അന്വേഷണ സംഘം

നടന്‍ ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉള്‍പ്പെടുത്തിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണായക നീക്കം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പ്രോസിക്യൂഷഷന്‍ സമയം നീട്ടി ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തുണ്ട്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നത് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമാണെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും ദിലീപിനെ സഹായിക്കാന്‍ ഓരോ ഘട്ടത്തിലും ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

Exit mobile version