Pravasimalayaly

സ്പീക്കർ ഇനി എ എൻ ഷംസീർ; നിയമസഭയുടെ 24-ാമത് സ്പീക്കർ

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിച്ചു. ഷംസീറിന്  96 വോട്ട് ലഭിച്ചു. അൻവർ സാദത്തിന് 40 വോട്ട് കിട്ടി. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ചെയറിലേക്ക് നയിച്ചു.പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു.


സഭയുടെ ചരിത്രത്തിൽ സ്പീക്കർമാരുടേത് മികവാർന്ന പാരമ്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന പക്വത  ഷംസീറിനുണ്ട്.  സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിൻറെ  പ്രസരിപ്പ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവർത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാൻ കഴിയുന്ന തരത്തിലേക്ക് ഉയരാൻ ഷംസീറിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.മുൻ സ്പീക്കർ എംബി രാജേഷിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഷംസീർ നടന്നു കയറിയത് ചരിത്രത്തിൻറെ  പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഖ്യാതമായ ഒരു പാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങൾ  ഉണ്ടായ സഭയാണ് കേരള നിയമസഭ.സർക്കാർ കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കർ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശൻ പറഞ്ഞു.മുൻ സ്പീക്കർ എംബി രാജേഷിന്റ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു

Exit mobile version