Pravasimalayaly

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം

കൊച്ചി: അഭിഭാഷകനായ നിസാം നാസറിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജൂലായ് 23 മുതല്‍ ആഗസ്റ്റ് മൂന്നുവരെയാണ് ആര്‍ഷോയ്ക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം മാഹാരാജാസ് കോളജില്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ ആര്‍ഷോ ഇടക്കാല ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു. പരീക്ഷ എഴുതാനായി മാത്രമേ എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന് ഹൈക്കോടതി ജാമ്യഉത്തരവില്‍ പറഞ്ഞു

ഇരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായി നിസം നാസറിനെ രാത്രി വീട്ടില്‍ കയറി അക്രമിച്ചതിനെതിരെ ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ലായിരുന്നു സംഭവം. പിന്നീട് ജാമ്യത്തിലിറങ്ങിയ ആര്‍ഷോ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിവെങ്കിലും അതുണ്ടായില്ല.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് 40 ദിവസം മുമ്പ് അര്‍ഷോയെ അറസ്റ്റ് ചെയ്തത്.

Exit mobile version