Pravasimalayaly

ബിഷപ്പ് ഫ്രാങ്കോക്കേസിലെ നാള്‍ വഴിലൂടെ

കോട്ടയം: പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ് സമീപ കാല കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു. ഇരയായ കന്യാസ്ത്രീയുടെ 6 വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് പൊതുസമൂഹം കാതോര്‍ക്കുന്നത്.
ഇരയുടെ സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത് വേട്ടക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും അടിപതറാതെ പരാതിയില്‍ ഉറച്ച് തന്നെ കന്യാസ്ത്രീയും നിന്നു.

കേസിന്റെ നാള്‍ വഴിയിലൂടെ…..

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കുന്നത് 2018 മാര്‍ച്ച് 26ന്. സംഭവം ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കി. 21 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 28നാണ് പൊലീസ് കേസില്‍ എഫ്ഐആര്‍ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കി.
ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്റെ മൊഴി. പിന്നാലെ കേസില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി. ജൂലൈ 30ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവില്‍ ചോദ്യം ചെയ്യല്‍ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നല്‍കി. ബിഷപ്പിന് ജലന്ധര്‍ മേഖലയില്‍ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നില്‍ക്കണ്ടായിരുന്നു ഇത്. ജലന്ധറില്‍ വച്ച് ഉദ്ദേശിച്ച രീതിയില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു.

ഓഗസ്റ്റ് 28ന് തന്നെ വധിക്കാന്‍ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബര്‍ പത്തിന് കേസില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു.2018 സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാന്‍ ഹൈ ടെക് ചോദ്യം ചെയ്യല്‍ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മൂന്നു ക്യാമറകള്‍ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുമ്പോള്‍ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യല്‍ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവില്‍ മൂന്നാം ദിവസം രാത്രി 21ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.

2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2019 ഏപ്രില്‍ ഒമ്പതിനു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്. 2022 ജനുവരി 10ന് കേസിന്റെ വിധി ജനുവരി 14ന് പറയാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു.

അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍, 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത ഏഴ് മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവര്‍ വിസ്താരത്തിന് എത്തിയവരില്‍ ഉള്‍പ്പെടുന്നു. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡ്വ.ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

Exit mobile version