Friday, July 5, 2024
HomeHEALTHകുട്ടികളുടെ വാക്സിനേഷന്‍: കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും, ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി മന്ത്രി...

കുട്ടികളുടെ വാക്സിനേഷന്‍: കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും, ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല യോഗങ്ങള്‍ക്കുശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്.

18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷനൊപ്പം കുട്ടികളുടെ വാക്സിനേഷനും ഫലപ്രദമായി നടപ്പാക്കുന്നതിനാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ ടീമിനെ സജ്ജമാക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷനു രജിസ്ട്രേഷന്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക. ജനുവരി 10 വരെ ബുധനാഴ്ചയൊഴികെ ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളില്‍നിന്ന് വാക്സിന്‍ നല്‍കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ നാലു ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും.

കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷനായി പോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. എന്തെങ്കിലും കാരണത്താല്‍ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്കു വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കും. അതിന്റെ പകര്‍പ്പ്് ആര്‍സിഎച്ച് ഓഫീസര്‍ക്കും നല്‍കും. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.

ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഇവര്‍ക്കുള്ള വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

മുതിര്‍ന്നവരുടെ വാക്സിനേഷന്‍ കേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോര്‍ഡായിരിക്കും സ്ഥാപിക്കുക. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തെറ്റിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments