Friday, October 4, 2024
HomeLatest Newsനോട്ട് നിരോധനത്തിന്‍റെ നാലാം വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായ് കെ സി വേണുഗോപാൽ

നോട്ട് നിരോധനത്തിന്‍റെ നാലാം വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായ് കെ സി വേണുഗോപാൽ

ദില്ലി: നോട്ട് നിരോധനത്തിന്‍റെ നാലാം വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. രാജ്യം ദർശിച്ച ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരത്തിന് ഇന്ന് നാലു വർഷം തികയുകയാണെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുഴുവൻ ലക്ഷ്യങ്ങളും, അവകാശവാദങ്ങളും അമ്പേ പരാജയപ്പെട്ട ഒരു മണ്ടൻ തീരുമാനമായി നോട്ടുനിരോധനം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെസി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
രാജ്യം ദർശിച്ച ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരത്തിന് ഇന്ന് നാലു വർഷം തികയുകയാണ്‌. നാല് വർഷം മുമ്പ് അർധരാത്രി നടത്തിയ നോട്ടുനിരോധന പ്രഖ്യാപനത്തിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തകർത്തെറിഞ്ഞത്. കർഷകരും, ദിവസവേതനക്കാരും, ചെറുകിട വ്യാപാരികളും, തൊഴിലാളികളും, കുടുംബിനികളും ഉൾപ്പെടെ കോടിക്കണക്കിനു പേരുടെ സ്വപ്നങ്ങളും അധ്വാനവുമാണ് ഒരൊറ്റ മണ്ടൻ തീരുമാനത്തിലൂടെ ഇല്ലാതായത്.

ദീർഘവീക്ഷണമില്ലാതെയും, ഇത്തരമൊരു തീരുമാനം ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളോ കണക്കിലെടുക്കാതെയും നടപ്പാക്കിയ നോട്ടുനിരോധനം പിന്നീടൊരിക്കൽ പോലും മോദി സർക്കാർ തങ്ങളുടെ നേട്ടമായി എടുത്തുകാണിക്കാൻ ധൈര്യപ്പെട്ടില്ലെന്ന വസ്തുത മാത്രം മതി ഈ ഹിമാലയൻ മണ്ടത്തരത്തിന്റെ ആഴം മനസിലാക്കാൻ. കള്ളപ്പണം ഇല്ലാതാക്കൽ, കള്ളനോട്ട് തുടച്ചുനീക്കൽ, തീവ്രവാദം ഇല്ലായ്മചെയ്യൽ ഇങ്ങനെ ഗോൾപോസ്റ്റുകൾ നിരന്തരം മാറ്റി ഈ തീരുമാനത്തെ ന്യായീകരിക്കാൻ പ്രധാനമന്ത്രിയും, അനുയായി വൃന്ദവും ശ്രമിച്ചപ്പോഴും ഇവയെല്ലാം ഒരിക്കൽ പോലും സത്യമായില്ലെന്ന് മാത്രമല്ല, നിലവിലുള്ള സമ്പദ്ഘടനയുടെ ആത്മാവ് കൂടെയാണ് നശിപ്പിച്ചത്.

സ്വന്തം പണം പിൻവലിക്കാൻ പ്രയാസപ്പെട്ട് അറ്റമില്ലാത്ത വരികളിൽ നിന്ന് ജീവൻ നഷ്ടമായത് നൂറിലധികം പേർക്കാണ്. റിസർവ് ബാങ്ക്‌ തന്നെ നൽകിയ കണക്കു പ്രകാരം നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. ഡിജിറ്റൽ ഇടപാടുകൾ നോട്ടുനിരോധന കാലയളവിൽ വർധിച്ചെങ്കിലും ജനങ്ങൾ നേരിട്ടുള്ള പണമിടപാടിലേക്കു തന്നെ മടങ്ങി. കള്ളനോട്ടടി ഇല്ലാതാക്കാനെന്നു പറഞ്ഞു കൊണ്ടുവന്ന പുതിയ നോട്ടുകളുടെ വ്യാജനോട്ടുകൾ തന്നെ വ്യാപകമായി. എൻ സി ആർ ബി പുറത്തു വിട്ട കണക്കുകൾ പ്രകാരം നോട്ടുനിരോധനത്തിനു ശേഷം പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 56 ശതമാനവും 2000 ത്തിന്റെ നോട്ടുകളാണ്. ഇങ്ങനെ മുഴുവൻ ലക്ഷ്യങ്ങളും, അവകാശവാദങ്ങളും അമ്പേ പരാജയപ്പെട്ട ഒരു മണ്ടൻ തീരുമാനമായി നോട്ടുനിരോധനം എക്കാലവും ഓർമ്മിക്കപ്പെടും.

ഈ ചരിത്രപരമായ മണ്ടത്തരത്തെ ഏറ്റവും കൃത്യമായി അടയാളപ്പെടുത്താനാവുക ശ്രീ. മൻമോഹൻ സിങിന്റെ വാക്കുകളിലൂടെ തന്നെയാവും. തകർന്നടിഞ്ഞു കിടക്കുന്ന സമ്പദ്ഘടനയും, തൊഴില്ലായ്മയും മോദി സർക്കാരിന്റെ നോട്ടു നിരോധനം “സംഘടിത കൊള്ളയും, നിയമത്തിന്റെ മറവിലുള്ള കവർച്ചയും” (Organized loot and legalized plunder) ആയിരുന്നുവെന്നു ഇന്നും ഒടുങ്ങാത്ത പ്രത്യാഘാതങ്ങളിലൂടെ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments