എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയെ അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകർ. ആര്യാടൻ മുഹമ്മദിന്‍റെ മൃതദേഹം കണ്ട് മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച് പി.സി. ചാക്കോയെ ‘കുലംകുത്തി’ എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.
കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന പി.സി. ചാക്കോ കഴിഞ്ഞ വർഷമാണ് എൻ.സി.പിയിൽ ചേർന്നത്. ആര്യാടന്‍റെ വീട്ടിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ‘കുലംകുത്തിക്ക് പോകാൻ വഴി കൊടുക്കൂ’ എന്ന് വിളിച്ചുപറഞ്ഞത്. മറ്റു പ്രവർത്തകർ വിളിച്ചയാളെയുൾപ്പെടെ ശകാരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു.
പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട പി.സി. ചാക്കോ മലപ്പുറം ജില്ലയിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടാക്കിയത് ആര്യാടനെപ്പോലെയുള്ളവരാണെന്നും അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നെന്നും പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു.