Pravasimalayaly

സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കും : ഡി.ജി.പി

സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കുമെന്ന് ഡി.ജി.പി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഇതിൽ പങ്കുള്ളവരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകി. ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറയാനാവില്ല. 2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ആദ്യമായി ശിവശങ്കർ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിൽ ബാഗ് കൊടുത്തുവിട്ടു. ബാഗിൽ കറൻസിയാണെന്ന് ഞങ്ങൾ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പിൽ മറ്റെന്തൊക്കെയോ വച്ച് കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.’ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version