Pravasimalayaly

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

പുതിയ സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ തയാറാക്കുന്ന പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേര്‍ന്നായിരിക്കും സെക്രട്ടറിയെ തെരഞ്ഞെടുക്കുക. കോടിയേരി ബാലകൃഷ്ണന്‍ തുടരാന്‍ തന്നെയാണ് എല്ലാ സാധ്യതയും. സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്ന് തന്നെ ഉണ്ടായേക്കും.

75 വയസ് മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍ എന്നിവരില്‍ ചിലരെ സെക്രട്ടേറിയറ്റില്‍നിന്ന് മാറ്റിയേക്കാം. എം.വിജയകുമാറോ , കടകംപള്ളി സുരേന്ദ്രനോആനത്തലവട്ടത്തിന്റെ ഒഴിവില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്.

വനിതകളില്‍ ജെ.മെ ഴ്സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാള്‍ പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരില്‍ സജി ചെറിയാനെക്കാള്‍ സാധ്യത വി.എന്‍.വാസവനാണ് . എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ സെക്രട്ടേറിയറ്റിലെത്തിയേക്കും. യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. എസി മെയ്തീന്‍, മുഹമ്മദ്റി യാസ് , എഎന്‍ ഷംസീര്‍ , എന്നിവരില്‍ ഒരാള്‍ സെക്രട്ടറിയേറ്റിലേക്ക് വന്നേക്കും. പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നു.കോഴിക്കോട്ട് നിന്ന് ടി.പി.രാമകൃഷ്ണന്‍ ഒഴിവാകുകയാണെങ്കില്‍ പി.മോഹനന്‍ കമ്മറ്റിയിലെത്തും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഏറെയാണ്. പി.ജയരാജന്‍ ഇത്തവണയും പരിഗണിക്കപ്പെടാനിടയില്ല.

Exit mobile version