Pravasimalayaly

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണം; അഞ്ജലിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

പോക്സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. റോയി വയലാട്ടിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ ഇന്ന് കീഴടങ്ങിയേക്കും. റോയിയും സൈജുവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി ഇന്നലെയും പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ദുരുദ്ദേശത്തോടെ ഹോട്ടലിലെത്തിച്ചെന്നാണ് കേസ്.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതിയില്‍ പറയുന്നത്.

Exit mobile version