Pravasimalayaly

കാസർകോട് മിന്നൽ ചുഴലി; 150 ഓളം മരങ്ങൾ കടപുഴകി, വ്യാപകമായ നാശം

കാസർകോട് മാന്യയിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം. 150 ഓളം മരങ്ങൾ കടപുഴകി വീണു. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലർച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളിൽ മിന്നൽ ചുഴലി ഉണ്ടായത്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നൽ ചുഴലി ഉണ്ടായത്. പല വീടുകൾക്ക് മുകളിൽ സ്ഥാപിച്ച ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്.

തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്തും പുലർച്ചെ മൂന്നരയോടെ ചുഴലിക്കാറ്റുണ്ടായി. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശം. ചുഴലിക്കറ്റിൽ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകർന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി.  മൺസൂണിന് ഇടവേളകൾ വരുന്നതാണ് ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും മിന്നൽ ചുഴലി ഉണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

Exit mobile version