Friday, July 5, 2024
HomeTRAVEL'ഡൽഹി ജനിച്ചത് ഇവിടെയാണ്‌'

‘ഡൽഹി ജനിച്ചത് ഇവിടെയാണ്‌’

ടീം പ്രവാസി മലയാളി.

ന്യൂഡല്‍ഹി

കോറോണേഷൻ പാർക്ക് ഡൽഹി

നമ്മുടെ രാജ്യതലസ്ഥാനം ജനിച്ചത് ഈ മൈതാനത്താണ്. 1911-ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ ഡല്‍ഹിയിലെ ഗ്രാന്റ് ട്രങ്ക് റോഡില്‍ ബുരാടി ബൈപ്പിനോട് ചേര്‍ന്ന ഗ്രൗണ്ടിലെ രാജ ദര്‍ബാറില്‍ പങ്കെടുത്ത ചെറുതും വലുതുമായ നാട്ടുരാജാക്കന്മാരെ മുന്‍ നിര്‍ത്തി പ്രഖ്യാപിച്ചു, ‘ഇന്ത്യയുടെ രാഷ്ട്രീയഭരണ തലസ്ഥാനം ഇനിമുതല്‍ കല്‍ക്കത്തയല്ല ഡല്‍ഹിയാണ്’.

പഴയ കൽക്കട്ട നഗരം

1911-ല്‍ ഡിസംബര്‍ 12-ന് നടത്തിയ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയില്‍ ഒരു വലിയ ജനാവലിയും സന്നിഹിതരായിരുന്നു. ജോര്‍ജ് അഞ്ചാമനും രാജ്ഞി മേരിയും നേരിട്ട് പങ്കെടുത്തു.

ജോർജ് അഞ്ചാമൻ രഞ്ജി മേരി

ഡല്‍ഹിയിലെ ബുരാടി ബൈപ്പസിനോട് ചേര്‍ന്ന അതിവിശാലമായ ഈ മൈതാനം വര്‍ഷങ്ങളോളം കാടുപിടിച്ച് അവഗണിക്കപ്പെട്ടു കിടന്നു. ന്യൂഡല്‍ഹിയുടെ സ്ഥാപനത്തിന്റെ 100-ാം വാര്‍ഷീകത്തില്‍ 2011-ല്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ഈ വലിയ മൈതാനം ഒരു പാര്‍ക്കായി രൂപപ്പെടുത്താന്‍ നടപടി ആരംഭിച്ചത്. 1877-ല്‍ വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണവേളയിലാണ് ഈ മൈതാനം രാജ വിളമ്പരങ്ങളുടെ വേദിയായത്. (കോറോനേഷന്‍ മെമ്മോറിയല്‍ ഗ്രൗണ്ട്) എന്ന് നാമകരണം ചെയ്യുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മഹാറാണി ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികളുടെയും രാജ്ഞിയിട്ടാണ് മാനിക്കപ്പെട്ടത് അതിനാലാണ് ലോകത്തെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികള്‍ അക്കാലത്ത് രാജവിളമ്പരങ്ങള്‍ ആഘോഷമാക്കി.

വിക്ടോറിയ രാജ്ഞിയുടെ കാലം ലോകത്തിന്റെ മുക്കിലും മൂലയിലും മാറ്റങ്ങള്‍ വരുത്തിയതായിരുന്നു ‘വിക്ടോറിയന്‍ യുഗം’ എന്ന ഒരു വിശേഷണ
വും ലോകത്തിന് സമ്മാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമുള്ള കാലവും ഇതായിരുന്നു 65-വര്‍ഷവും ഏഴ് മാസവും.
ഇന്ത്യയില്‍ കല്‍ക്കത്ത, ബോംബെ, ഡല്‍ഹി, ഷിംല തുടങ്ങി നമ്മുടെ കൊച്ചു കേരളത്തിന്റെയും ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കുന്ന കെട്ടിടങ്ങളും റെയില്‍വെ സ്‌റ്റേഷനുകളും, പാര്‍ക്കുകളും, രോഡുകളുമെല്ലാം സ്മാരകങ്ങളായി ഉയര്‍ന്നത് ഈ കാലത്താണ്. യുദ്ധങ്ങളില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന സൈനീകര്‍ക്ക് ‘വിക്ടോറിയ ക്രോസ് ‘എന്ന പരമോന്നതമായ കീര്‍ത്തി മുദ്ര നല്‍കുന്നതും ഈ കാലത്തായിരുന്നു. വിക്ടോറിയന്‍ കാലം ബ്രിട്ടീഷ് സാമ്രാജ്യആധിപത്യത്തിന്റെ അനേകം മുദ്രകള്‍ ശേഷിപ്പിച്ചാണ് മണ്‍മറഞ്ഞത്.

വിക്ടോറിയ രഞ്ജി
മുദ്ര

ബ്രിട്ടനില്‍ ഒരു രാജാവ് അല്ലെങ്കില്‍ രാജ്ഞി ഭരണത്തിന്റെ കിരീടവും ചെങ്കോലും ഏല്‍ക്കുമ്പോള്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിന്തുണ അറിയിക്കാന്‍ നാട്ടുരാജാക്കന്മാരും, ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിമാരും, പ്രഭുക്കന്മാരും, സൈന്യാധിപന്മാരും ഇവിടെ ഒത്തു കൂടിയിരുന്നു. അവസാനമായി ചേര്‍ന്ന ഡല്‍ഹി ദര്‍ബാര്‍ ബ്രിട്ടനിലെ രാജാവ് ജോര്‍ജ് അഞ്ചാമന്റെ കിരീട ധാരണമാണ്. പില്‍ക്കാലത്ത് സ്വതന്ത്യ ഇന്ത്യയിലെ പല വമ്പന്‍ രാഷ്ട്രീയ-മത സമ്മേളനങ്ങളും ഇവിടെ ചേരുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് അവസാനമായി ചേര്‍ന്ന 83-ാമത് പ്ലീനറി സമ്മേളനം ഇവിടെയായിരുന്നു. ദേശീയ പാതയായ ജി.ടി കര്‍ണാല്‍ റോഡിനോട് അടുത്തായതിനാല്‍ ഇവിടേയ്ക്ക് നഗരത്തിന്റെ തിക്കിലും തിരക്കിലും പെടാതെ എത്തിച്ചേരാനും സാധിക്കും.

ജോര്‍ജ് അഞ്ചാമന്റെ ഏറ്റവും വലിയ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ ഇന്നും ഈ പാര്‍ക്കിലുണ്ട്. 70 അടി ഉയരമുള്ള വലിയ വെണ്ണക്കല്‍ സ്റ്റാഡില്‍ സ്ഥാപിച്ച പ്രതിമ 1960-വരെ ഇന്ത്യ ഗേറ്റിന് എതിര്‍വശത്തായിരുന്നു. ഇന്ത്യയടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അടക്കിവാണവരും, വര്‍ണ വെറിയും അടിമത്ത മനോഭാവവും അടിച്ചേല്‍പിച്ച രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പ്രതിമകള്‍ രാജ്യതലസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ പാടില്ല എന്ന തീരുമാനത്തില്‍ ഇവയെല്ലാം പിഴുതെടുത്ത് ഈ പാര്‍ക്കിലേക്ക് മാറ്റുകയായിരുന്നു. മുന്‍ വൈസ്രോയിമാരും, പ്രഭുക്കന്മാരുടെയും നാല് പ്രതിമകളും ഈ പാര്‍ക്കിലുണ്ട്. പല പ്രതിമകളുടെയും മുഖവും മൂക്കും വികൃതമാക്കിയിട്ടുണ്ട്. പ്രതിമകളുടെ ചുവട്ടില്‍ പ്രണയിക്കുന്ന യുവമിഥുനങ്ങളുടെ പേരുകള്‍ക്കൊപ്പം, സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിച്ചേര്‍ക്കപ്പെട്ടു.
1910-1916 കാലത്ത് വൈസ്രോയിമാരായിരുന്ന ഹാര്‍ഡിംഗ് പ്രഭൂ, ചെംസ്‌ഫോര്‍ഡ് പ്രഭൂ, ഇര്‍വിന്‍ പ്രഭൂ, വില്ലിംഗടണ്‍ പ്രഭു എന്നിവരുടെ മാര്‍ബില്‍ പ്രതിമകള്‍ ഇപ്പോഴും ഈ പാര്‍ക്കിലുണ്ട്.
സ്വാതന്ത്രം നേടിയ ശേഷം, കലാഭംഗിയും ശില്പചാരുതയും ഒത്തു ചേര്‍ന്ന പല മാര്‍ബിള്‍ പ്രതിമകളും ശില്പങ്ങളും ബ്രിട്ടന് വില്‍ക്കുകയോ കൈമാറുകയോ ചെയ്തു, കാനഡ, ഓസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കും ചില പ്രതിമകളും ശില്പങ്ങളും വില്‍ക്കപ്പെട്ടു, മറ്റുചിലതാകട്ടെ ലേലത്തില്‍ വിറ്റു. കാരണം എക്കാലത്തെയും പോലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് വീക്ഷണ കോണിലൂടെയാണ് ജനങ്ങള്‍ കാണുന്നത്. ജനിച്ച നാട്ടില്‍ അടിമകളായി കഴിഞ്ഞവര്‍ക്ക് തീര്‍ച്ചയായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് മമത തോന്നില്ല. രാജ്യം കൊള്ളയടിച്ചവരുടെ ശേഷിപ്പുകളൊന്നും
ഇനി നമുക്ക് വേണ്ട, ആ ഓര്‍മ്മകളെപ്പോലും മായിച്ചു കളയണം എന്നു വാദിക്കുന്നവരുണ്ട്. കഴിഞ്ഞതെല്ലാം ചരിത്രമാണെന്നും അവ നമുക്ക് അവഗണിക്കാനാവില്ലെന്നും വിശ്വസിക്കുന്നവര്‍ മറുപക്ഷത്തുണ്ട്. ചരിത്രം മാറ്റാനോ തിരുത്താനോ സാധിക്കില്ല. ചരിത്രത്തിന്റെ ശേഷിപ്പുകളെ മായ്ക്കരുതെന്നും വാദിക്കുന്നവരുമുണ്ട് കാരണം ഒരു ജനതയുടെ ഗതകാല ജീവിതത്തിന്റെ നാള്‍വഴികളാണവ. ഒപ്പം ചില ഓര്‍മ്മപ്പെടുത്തലുകളുമാണ്.

ജോർജ് അഞ്ചാമൻ സ്റ്റാച്യു
പാർക്കിലെ ശില്പങ്ങൾ


വിക്ടോറിയന്‍ കാലത്തിന്റെ ചില പ്രത്യേകതകള്‍ ഇവിടെ കാണാം. രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന വലിയ ചെങ്കല്‍പ്പാളികളില്‍ തീര്‍ത്ത നടപ്പാതകള്‍, ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിളക്ക് കാലുകള്‍, നാടകങ്ങളും നൃത്തങ്ങളും നടത്താനുള്ള ആംഫി തിയ്യേറ്റര്‍ എന്നിവയാണ്. പലതും ഇനിയും പൂര്‍ത്തിയായിട്ടില്ല. (ഡി.ഡി.എ) ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയും, പൈരാണിക കൊട്ടിടങ്ങളും നിര്‍മ്മിതികളുടെയും സംരക്ഷണവും പുനര്‍നിര്‍മ്മിതികളും ഏറ്റെടുത്ത് നടത്തുന്ന ‘ഇന്റാച്ച്’ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ഈ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഉത്തരേന്ത്യയെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജി.ടി കര്‍ണാല്‍ റോഡ് (ഗ്രാഡ് ട്രങ്ക് റോഡ് ) കടന്നു പോകുന്നത് ഈ മൈതാനിത്തിന് സമീപത്തു കൂടെയാണ്. കല്‍ക്കത്തയില്‍ നിന്നും ആരംഭിച്ച് പാക്കിസ്ഥാനിലെ പെഷാവറില്‍ അവസാനിക്കുന്ന ഈ റോഡ് മുഗള്‍ ചക്രവര്‍ത്തി ഷെര്‍ഷ സൂരി അഞ്ചലോട്ടക്കാര്‍ക്കും രാജ വിളമ്പരം പറയുന്ന സന്ദേശ വാഹകര്‍ക്കും വേണ്ടി നിര്‍മ്മിച്ചതാണ്. വൈദേശീകഭരണം കടല്‍ കടന്നെത്തി ഈ മണ്ണില്‍ ആധിപത്യം സ്ഥാപിച്ചതും ഈ പാതയിലൂടെയാണ്. ഏഷ്യയെ മറ്റ് ഭൂഖണ്ഡങ്ങളുമായി ബന്ധിച്ചിരുന്ന റോഡ് പാക്കിസ്ഥാനിലെ പെഷാവര്‍, ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍, അഫ്ഗാനിസ്ഥാനിലെ കാബൂള്‍ എന്നീ നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും, ഏറ്റവും തിരക്കേറിയ സഞ്ചാര പാതകളിലൊന്നുമാണ് ജി.ടി കര്‍ണാല്‍ റോഡ്.

കോറോണൈസേഷന്‍ പാര്‍ക്കിന് വേറെയും ചരിത്ര പ്രധാന്യമുണ്ട്. ഒരു കാലത്ത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഭവനം ഇതിനടുത്തുള്ള കിംഗ്‌സ് വേ ക്യാമ്പിലായിരുന്നു. കിംഗ് വേ ക്യാമ്പ് ഇന്ന് ‘ഗുരു തേജ് ബഹാദൂര്‍ നഗര്‍’ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. പുരാണ ദില്ലിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വാസ്തു ശില്പിയായ എഡ്വിന്‍ ലൂട്ടിന്‍സ് പാര്‍ലെമന്റും, രാഷ്ട്രപതി ഭവനും, ഇന്ത്യഗേറ്റും അടങ്ങുന്ന റെയ്‌സിന ഹില്‍സ് വികസിപ്പിച്ചെടുത്ത ശേഷമാണ് വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ ഈ പ്രദേശം അവഗണിക്കപ്പെടുന്നത്. ഗാന്ധിജി ദളിതര്‍ക്ക് വേണ്ടി സ്ഥാപിച്ച ഹരിജന്‍ പഠനശാല, ആദ്യത്തെ റേഡിയോ സ്‌റ്റേഷന്‍ എന്നിവയും കിംഗ്‌സ് വേ ക്യാമ്പിലാണുള്ളത്. ഡല്‍ഹിയിലെ രാജ ദര്‍ബാറില്‍ പങ്കെടുക്കാന്‍ ദൂരെ ദേശങ്ങളില്‍ നിന്നെത്തിയിരുന്ന നാട്ടുരാജക്കന്മാരും, അകമ്പടിക്കാരുടെയും ഘോഷയാത്ര ചെങ്കോട്ടയില്‍ നിന്നുംഈ വഴിക്കായിരുന്നു, അങ്ങനെയാണ് ‘കിംഗ്‌സ് വേ ക്യാമ്പ്’ എന്ന സ്ഥലനാമം ലഭിക്കുന്നത്.

മൈതാനത്തിന്റെ മധ്യത്തില്‍ കെട്ടിഉയര്‍ത്തിയ വലിയ പടികളോടുകൂടിയ ചത്വരത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച വലിയ ശിലസ്തംഭത്തിലാണ് രാജകീയ വിളമ്പരം ഇംഗ്ലീഷിലും, അന്നത്തെ പ്രധാന ഭാഷയായ ഉറുദുവിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ശിലാ സ്തംഭത്തിന് വലത് വശത്താണ് ജോര്‍ജ് അഞ്ചാമന്റെ 70 അടി ഉയരത്തില്‍ സ്ഥാപിച്ച വലിയ മാര്‍ബിള്‍ പ്രതിമ. നാല് ദിക്കുകളിലായി ദ്വാരപാലകകരെപ്പോലെ ഇന്ത്യ ഭരിച്ച വൈസ്രോയിമാരുടെയും പ്രതിമകള്‍.

രാജകീയ വിളംബരം

ഇന്ത്യയുടെ മാത്രമല്ല സുര്യനസ്ഥമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളായ ബ്രിട്ടീഷുകാര്‍ അടിമത്വം അടിച്ചേല്‍പ്പിച്ച ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ പ്രധാന പട്ടണങ്ങളും ചത്വരങ്ങളും പാര്‍ക്കുകളും പ്രധാന നഗര പാതകളുമെല്ലാം ഒരിക്കല്‍ ലോകത്തെ അടക്കി ഭരിച്ചവരുടെയും, സാമ്രാട്ടുകളുടെയും അടയാളങ്ങള്‍ ഇന്നും മായാന്‍ വിസമ്മതിക്കുന്നപോലെ കാണാം. വര്‍ണവെറിയും അടിമത്വവും അടിച്ചേല്‍പ്പിട്ടവരുടെ പ്രതിമകളും, പേരുകളും സ്ഥലനാമങ്ങളും, അടയാളങ്ങളുമാണ് അവയെല്ലാം. അടുത്തകാലത്ത് അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ പല പ്രതിമകളും കടപുഴകി വീണു. മനുഷ്വത്വത്തെ മാനിക്കാത്ത ഒരു ബിംബങ്ങളും ഇനി വേണ്ട എന്ന തീരുമാനം ശരിയാണ്. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ പലതും ആദ്യം ചെയ്തത് മനുഷ്യനെ അടിമകളാക്കിയവരുടെ പേരുകള്‍ സൂപിപ്പിക്കുന്ന സ്ഥലനാമങ്ങള്‍ എല്ലാം മായ്ച്ചു കളയുകയായിരുന്നു.

ഓൾഡ് ഈസ്റ്റ് ഹൗസ്

ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം തലമുറകള്‍ ചോര ചിന്തി നേടിയവയാണ്. ചരിത്രത്തെ മറന്നാല്‍ അത് നിങ്ങളെ ശിക്ഷിക്കും എന്നൊരു ചൊല്ലുണ്ട്. ചരിത്രത്തിന്റെ പുനര്‍വായന നമുക്ക് തെറ്റുകള്‍ തിരുത്താനുള്ളതാകണം. കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞാലും പിന്നിട്ട വഴികളുടെ ഓര്‍മ്മകളാണ് മനുഷ്യന്റെ മുന്നേറ്റങ്ങള്‍ക്ക് എക്കാലവും ആവേശം പകരുന്നത്, ന്യൂഡല്‍ഹി സ്ഥാപനത്തിന്റെ 109 -വര്‍ഷമാണിത്, കാലം കോറിയിട്ട കോമാളി ചിത്രങ്ങളോടെ ഈ ശിലാ ശില്പങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകണം. കടല്‍ കടന്നു പോയ സായിപ്പ് തന്നിട്ടുപോയ മതവൈരവും, വംശവിദ്യേഷവും, അടിമത്ത മനോഭാവങ്ങളും ഒരു ജനതയുടെ ചിന്തകളിലും തലച്ചോറിലും ഇന്നും ഒളിഞ്ഞിരിക്കുന്നു, അത് ഇടയ്ക്കിടെ കലാപങ്ങളായി, വംശീയ അധിക്ഷേപമായി നമ്മെ വേട്ടയാടുന്നു, നമ്മെ പിന്നോട്ട് വലിക്കുന്നു. സാമ്രാജ്യത്തിന്റെ സൂര്യന്‍ അസ്തമിച്ചെങ്കിലും ലോകത്താകമാനം അവര്‍ വിതച്ച വിദ്വേഷത്തിന്റെ മുകുളങ്ങള്‍ ഇന്നും സജീവമാണ്. വംശവിദ്വേഷത്തെ പിന്തുണയ്ക്കാന്‍ ഇവിടെയും ആളുണ്ടായി അതാണ് നമ്മുടെ വര്‍ത്തമാന കാലത്തെ ദുരന്തം.

ലണ്ടനിലെ ഈസ്റ്റ് ഇന്ത്യ ഹൗസ്

മനുഷ്യന് മൃഗത്തിന്റെ പരിഗണന പോലും നല്‍കാത്ത ആശയങ്ങളെല്ലാം കടലില്‍ താഴണം. എന്നാല്‍ വരും തലമുറകള്‍ക്ക് അറിയാന്‍ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ നമുക്ക് കൂടിയേ തീരു, കാരണം കാരണം തലമുറകള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്നപപോയ കനല്‍പ്പാതതകളുടെ ജീവിക്കുന്ന ഓര്‍മ്മകളാണവ.


RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments