ദിലീപിന്‍റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം.
ഫോണ്‍ അൺലോക്ക് പാറ്റേണ്‍ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദേശം. ദിലീപിന്‍റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രയമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത് തുടർന്നാൽ മറ്റ് കേസിലെ പ്രതികളും സമാന പരിഗണന ആവശ്യപ്പെടും. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.
തങ്ങൾ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്‍റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കോടതിയില്‍ വാദം തുടങ്ങിയത്.