Pravasimalayaly

ഡോളര്‍ കടത്ത് കേസ്: മുഖ്യ ആസൂത്രകന്‍ ശിവശങ്കര്‍ ആറാം പ്രതി, കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം. കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവെച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിലെ തുക ശിവശങ്കറിന് കിട്ടിയ കമ്മീഷനാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.

2020 ജൂലൈ അഞ്ചിനാണ് സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് പിടികൂടുന്നത്. ഇതിന് അനുബന്ധമായാണ് ലൈഫ് മിഷന്‍ ഇടപാടും ഡോളര്‍ കടത്തു കേസും കസ്റ്റംസ് അന്വേഷിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 40 പേജുള്ള കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പങ്കാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്.

Exit mobile version