Pravasimalayaly

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: പരാതിയുമായി തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലുള്ള വ്യാപക ക്രമക്കേട് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും കണ്ടെത്തിയതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ആയിരക്കണക്കിന് വ്യാജവോട്ടുകളാണ് പട്ടികയിലുള്ളതെന്ന് സ്ഥാനാര്‍ത്ഥികളായ വി.എസ് ശിവകുമാറും വീണ എസ് നായരും ഡോ. എസ്.എസ് ലാലും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് 8400, തിരുവനന്തപുരം 7600, നേമം 6360, കഴക്കൂട്ടത്ത് 15,000  വ്യാജവോട്ടുകള്‍ കണ്ടെത്തി. ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്നു മണ്ഡലങ്ങളില്‍ വോട്ട് ചേര്‍ത്തിരിക്കുകയാണ്. ഒരേ വോട്ടര്‍ ഐഡിയില്‍ ഒന്നില്‍കൂടുതല്‍ വോട്ട് ഒരേ പേരിലും വിലാസത്തിലും ഒരേ ഫോട്ടോയിലും ഒന്നില്‍കൂടുതല്‍ വോട്ടര്‍ ഐഡിന്റി കാര്‍ഡുകള്‍. വോട്ടര്‍ ലിസ്റ്റില്‍ ഓരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പലതവണ അതു പോലെ ആവര്‍ത്തിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കും. ഇത് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ അന്വേക്ഷണം നടത്തി നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്മീഷന്‍ ഇത്തരം വോട്ടുകള്‍ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്ന് ഡോ. എസ്.എസ് ലാല്‍ ആരോപിച്ചു. സി.പി.എമ്മിന്റെ വിജയത്തിന്റെ അടിസ്ഥാനം കള്ളവോട്ടുകളാണ്. ബി.ജെ.പി പാലിക്കുന്ന മൗനം മനസിലാകുന്നില്ല. ഈ വിഷയത്തില്‍ ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും നിലപാട് എന്താണന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് ഡോ എസ്.എസ് ലാല്‍ ചോദിച്ചു.

Exit mobile version