Pravasimalayaly

കോവിഡ് ബാധിതയുടെ അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് ഡോക്ടർ

കോവിഡ് ബാധിച്ച് മരിച്ച 78-കാരിയുടെ അന്ത്യകർമങ്ങൾ ചെയ്ത് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഡൽഹിയിലെ സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ ഡോക്ടറായ വരുൺ ഗാർഗ്. സ്ത്രീയുടെ മകനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാലാണ് അന്ത്യകർമം നിർവഹിക്കാൻ ഡോക്ടർ തയ്യാറായത്. ബുധനാഴ്ച വൈകീട്ടാണ് എനിക്ക് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജൂനിയർ ഡോക്ടറുടെ ഫോൺകോൾ വരുന്നത്. കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകൻ കോവിഡ് പോസിറ്റിവ് ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ ആരുമില്ലെന്നും ഡോക്ടർ പറഞ്ഞു. അവരുടെ അടുത്ത ബന്ധുക്കളെയും അയൽക്കാരേയും ബന്ധപ്പെടാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടർന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നത്. അതിനായി അമ്മയുടെ അന്ത്യകർമങ്ങൾ ഞാൻ ചെയ്യുന്നതിൽ തടസ്സമില്ലെന്നുളള മകന്റെ സമ്മതപത്രം വാങ്ങിവരണമെന്ന് ഡോക്ടർ സുഹൃത്തിനോട് ഞാൻ ആവശ്യപ്പെട്ടു. ഞാൻ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽ തടസ്സമില്ലെന്ന് മകൻ എഴുതിത്തന്നു. തുടർന്ന് ഡോക്ടർ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടിൽ കൊണ്ടുവന്നു. അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകർമങ്ങളും പൂർത്തിയാത്തി ഞാൻ ചിതയ്ക്ക് തീകൊളുത്തി. ഡോക്ടർ വരുൺ ഗാർഗ് പറയുന്നു. ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കർമങ്ങൾ പൂർത്തിയാക്കാം. 2015-മുതൽ സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിൽ ജോലിചെയ്തുവരികയാണ് ഡോ. വരുൺ. കഴിഞ്ഞ ഒരു വർഷമായി കോവിഡ് ചികിത്സാമേഖലയിലാണ് സേവമനുഷ്ഠിക്കുന്നത്. ഇതിനിടയിൽ കോവിഡ് ബാധിതനായ ഡോക്ടറും കുടുംബവും കഴിഞ്ഞ ആഴ്ചയാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. കടുത്ത വെല്ലുവിളി ഉയർത്തുന്ന ഈ കാലത്ത് നമ്മളെ സഹായിക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ അത് സഹാനുഭൂതിയും അനുഭാവവുമാണ്. നമുക്ക് കഴിയുന്ന രീതിയിൽ പരസ്പരം സഹായിക്കാൻ തയ്യാറാകണം, ഡോ. വരുൺ പറയുന്നു. ക്വാറന്റീനിൽ കഴിയവേ കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്കാരചടങ്ങുകൾ പോലീസ് നടത്തിയ വാർത്ത റിപ്പോർട്ട് ചെയ്തത് കഴിഞ്ഞമാസമാണ്.

Exit mobile version