Pravasimalayaly

സാമ്പത്തിക സംവരണം : അട്ടിമറിയ്ക്കപ്പെടുന്നത് സാമൂഹ്യ നീതി : പിന്നോക്ക ദലിത് വിഭാഗങ്ങൾക്കിടയിൽ സർക്കാരിനെതിരെ അമർഷം പുകയുന്നു

മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക സംവരണത്തിനെതിരെ പിന്നോക്ക ദലിത് ന്യൂനപക്ഷ സംഘടനകളിൽ അമർഷം പുകയുന്നു. നിരവധി സംഘടനകളാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണം നഷ്ടമാവാതെതന്നെയാണ് പുതിയ സംവരണ തത്വം നടപ്പിലാക്കുന്നതെന്നാണ് സർക്കാർ വാദം. യഥാർത്ഥത്തിൽ ആകെയുള്ള 100% ൽ നിന്നും സംവരണം നൽകുന്നതോടെ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണത്തിലും കുറവ് ഉണ്ടാകുമെന്ന് സംഘടനകൾ പറയുന്നു.

സാമൂഹ്യപരമായും ചരിത്രപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളെ മുഖ്യധാരയിൽ എത്തിയ്ക്കുന്നതിനായി വിഭാവനം ചെയ്യുന്ന ഭരണഘടനാ സംവിധാനമാണ് സംവരണം. ഇത് ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോ തൊഴിൽ ദാന പദ്ധതിയോ അല്ല. എന്നാൽ കേന്ദ്രസർക്കാർ ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ ഈ സംവരണ തത്വത്തെ അട്ടിമറിയ്ക്കാൻ ശ്രമിച്ചപ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരുപടികൂടി കടന്ന് അത് നടപ്പിൽ വരുത്തുകയാണ് ചെയ്തത്. ഈ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് നിരവധി കേസുകൾ കോടതിയിൽ ഇരിയ്ക്കെയാണ് ഈ സർക്കാർ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

ദലിത് പിന്നോക്ക മത ന്യൂനപക്ഷ സമുദായങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭതിന്നാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. തുടർഭരണം ആഗ്രഹിക്കുന്ന കേരള സർക്കാർ ഈ തീരുമാനത്തെ പുനഃ പരിശോധിക്കാതെ മുൻപോട്ട് പോകുവാൻ വിയർപ്പൊഴുക്കേണ്ടിവരും

Exit mobile version