Pravasimalayaly

ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്റർ പൂർണമായി ഏറ്റെടുത്തു. 4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ് കരാർ ഒപ്പിട്ടത്. ഇതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. 

മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ ബോർഡ് അംഗങ്ങൾ ചർച്ച നടത്തി. അർധരാത്രിയായിരുന്നു പ്രഖ്യാപനം.

ഫോർബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്.  ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികളാണ് അദ്ദേഹം ആദ്യം സ്വന്തമാക്കിയത്. പിന്നാലെയാണ് കമ്പനിയെ ഏറ്റെടുക്കാൻ സജ്ജമാണെന്ന് മസ്ക് അറിയിച്ചത്. മസ്ക് മോഹ വില വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരും സമ്മർദം ചലുത്തി.

തന്റെ വിമർശകർ പോലും ട്വിറ്ററിൽ  തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായസ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നതെന്നാണ് മസ്കിന്റെ വാക്കുകൾ.അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്.

Exit mobile version