Pravasimalayaly

ജർമ്മനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

യൂറോകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സൗത്ത്ഗേറ്റിന്റെ സംഘം ജോക്കിം ലോയുടെ ജര്‍മനിയെ തറപറ്റിച്ചത്. ജര്‍മന്‍ ടീമുമൊത്തുള്ള അവസാന മത്സരത്തില്‍ ഇതോടെ ലോയ്ക്ക് തോല്‍വിയോടെ മടക്കം.റഹിം സ്റ്റെര്‍ലിംഗ്, ക്യാപ്റ്റന്‍ ഹാരി കെയിന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. തുടക്കത്തില്‍ കത്തിക്കയറിയ ജര്‍മന്‍ സംഘത്തിന് മേല്‍ പതിയെ ഇംഗ്ലണ്ട് ആധ്യപത്യമുറപ്പിക്കുകയായിരുന്നു.

വെംബ്ലിയില്‍ ജര്‍മനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്.
16ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ മികച്ചൊരു ഷോട്ട് നീണ്ട ഡൈവിലൂടെയാണ് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ രക്ഷപ്പെടുത്തിയത്. പിന്നാലെ 27-ാം മിനിറ്റില്‍ ഹാരി മഗ്വെയറിന് ഹെഡര്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.

32ാം മിനിറ്റിലാണ് ആദ്യ പകുതിയിലെ മികച്ച അവസരം പിറന്നത്. കായ് ഹാവെര്‍ട്സ് നല്‍കിയ ത്രൂബോളില്‍ നിന്ന് തിമോ വെര്‍ണറുടെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനും മികച്ചൊരു അവസരം ലഭിച്ചു. പക്ഷേ ഹാരി കെയ്നിന് ആ അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഹമ്മല്‍സിന്റെ കൃത്യസമയത്തുള്ള ഇടപെടലും അപകടം ഒഴിവാക്കി.48ാം മിനിറ്റില്‍ ഹാവെര്‍ട്സിന്റെ ബുള്ളറ്റ് ഷോട്ട് രക്ഷപ്പെടുത്തി പിക്ഫോര്‍ഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. 53-ാം മിനിറ്റില്‍ ഗോസെന്‍സിന്റെ ഷോട്ടും പിക്ഫോര്‍ഡ് തടഞ്ഞു.

ഒടുവില്‍ 75-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സ്റ്റെര്‍ലിങ്ങും ഹാരി കെയ്നും ഗ്രീലിഷും ലൂക്ക് ഷോയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഷോയുടെ പാസ് സ്റ്റെര്‍ലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

Exit mobile version