Pravasimalayaly

യുക്രൈനിനെ പരാജയപ്പെടുത്തി ഓസ്ട്രിയ

നിർണായക മത്സരത്തിൽ യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയയുടെ പ്രീ ക്വാർട്ടർ പ്രവേശനം. ഇതാദ്യമായാണ് ഓസ്ട്രിയ യൂറോകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ് നേരത്തേ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്നും ആറുപോയന്റാണ് ഓസ്ട്രിയ നേടിയത്. പ്രീക്വാർട്ടറിൽ ശക്തരായ ഇറ്റലിയാണ് ഓസ്ട്രിയയുടെ എതിരാളികൾ. രണ്ടുമത്സരങ്ങൾ പൂർത്തിയാക്കിയ യുക്രൈനിനും ഓസ്ട്രിയയ്ക്കും തുല്യ പോയന്റുകളായിരുന്നു. ഇന്ന ജയിക്കുന്ന ടീം പ്രീ ക്വാർട്ടറിൽ കടക്കുമെന്ന് ഉറപ്പുള്ളതിനാൽ കൈയ്യും മെയ്യും മറന്നാണ് ഇരുടീമുകളും കളിച്ചത്. 21-ാം മിനിട്ടിൽ ക്രിസ്റ്റോഫ് ബൗംഗാർട്നറാണ് ഓസ്ട്രിയയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. തോറ്റെങ്കിലും യുക്രൈനിന്റെ പ്രീക്വാർട്ടർ സാധ്യകൾ മങ്ങിയിട്ടില്ല. ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള അവസരമുണ്ട്. മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. കോർണറിൽ നിന്നാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 21-ാം മിനിട്ടിൽ ഓസ്ട്രിയയുടെ അലാബയെടുത്ത കിടിലൻ ഫ്രീകിക്ക് കൃത്യമായി ബൗംഗാർട്നറുടെ കാലുകളിലാണ് വന്നുപതിച്ചത്. ഒട്ടും വൈകാതെ പന്ത് വലയിലെത്തിച്ച് താരം ടീമിനെ പ്രീക്വാർട്ടറിലെത്തിച്ചു. ഗോൾ വഴങ്ങിയതോടെ പരമാവധി ആക്രമിച്ചുകളിക്കാൻ യുക്രൈൻ ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഓസ്ട്രിയൻ പ്രതിരോധം മറികടക്കാൻ ടീമിന് സാധിച്ചില്ല.

Exit mobile version