കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്.