Pravasimalayaly

ഏലം കർഷകരെ രക്ഷിക്കാൻ സർക്കാരും സ്‌പൈസസ് ബോർഡും ഇടപെടണമെന്ന് ഫ്രാൻസിസ് ജോർജ്

ഇടുക്കി – വലിയ വിലതകർച്ച നേരിടുന്ന ഏലം കർഷകർക്കായി സർക്കാരും സ്‌പൈസസ് ബോർഡും ശക്തമായ ഇടപെടൽ നടത്തണമെന്ന് മുൻ ഇടുക്കി എം.പിയും കേരള കോൺഗ്രസ് നേതാവുമായ കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

പ്രളയവും കോവിഡും മൂലം വലിയ തോതിൽ തകർച്ച നേരിടുമ്പോഴാണ് ഹൈറേഞ്ചിലെ കർഷകർ ഏറെ പ്രതീക്ഷയോടെ ഏലം കൃഷിയിൽ ഏർപ്പെട്ടത്. സ്ഥിരമായി കൃഷി ചെയ്യുന്നവരെ കൂടാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളും ജോലി നഷ്ട്ടപെട്ടവരും ഉൾപ്പെടെ നിരവധിപേരാണ് ഏലം കൃഷിയിൽ അഭയം പ്രാപിച്ചത്. കുത്തക വ്യാപാരികളും ഇടനിലക്കാരും ചേർന്ന് ഏലക്ക വ്യപാര മേഖലയെ തകിടം മറിച്ചിരിക്കുകയാണ്‌. വിലയിലും ഗുണനിലവാരത്തിലും ഇടപെടേണ്ട സ്‌പൈസസ് ബോർഡ് അധികൃതർ തികഞ്ഞ അനാസ്ഥയിലാണ്. കർഷകരെ രക്ഷിക്കാൻ സ്‌പൈസസ് ബോർഡ് ശക്തമായ ഇടപെടൽ നടത്തണം.

മറ്റ് കൃഷികളെ അപേക്ഷിച്ചു ഏല കൃഷി വളരെ ചെലവേറിയതാണ്. ബാങ്കുകൾക്ക് പുറമെ മറ്റു സ്വകാര്യ പണമിടപാടുകാരിൽ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം പേരും കൃഷി തുടങ്ങിയത്. 1500 രൂപയെങ്കിലും വില കിട്ടിയാൽ മാത്രമേ കർഷകർക്ക് രക്ഷയുള്ളൂ. 800- ഓളം രൂപയാണ് ഒരു കിലോ ഏലക്കായുടെ ഉൽപാദന ചെലവ്. നിലവിൽ 850 രൂപയാണ് കിലോ ഗ്രാമിന് വില. കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിൽ സംഭരണ ലേല നടപടികൾ സുതാര്യമാക്കണം. ഏലക്കായുടെ പ്രാധാന്യം കുറക്കുന്ന നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. ആത്മഹത്യയുടെ വക്കിലായ കർഷകരെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും താങ്ങു വില നിശ്ചയിക്കാൻ സർക്കാരുകൾ തയാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Exit mobile version