തമിഴ്നാട്ടിൽ പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന കുറ്റത്തിനു തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എഴുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അഞ്ച് യുവാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണു മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പെൺകുട്ടി ജനിച്ച് അഞ്ച് വർഷം കഴിയും മുമ്പ് മാതാപിതാക്കൾ മരിച്ചിരുന്നു. പിന്നീടു ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി വളർന്നത്. പാമ്പ് കടിയേറ്റതിനെ തുടർന്നായിരുന്നു പെൺകുട്ടിയുടെ മരണം. പെൺകുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കുശേഷം ഗ്രാമത്തിലെ യുവാക്കളുടെ ഇടയിൽ പെൺകുട്ടിയുടെ പീഡനദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു ഗ്രാമത്തിൽനിന്ന് പെൺകുട്ടിയുടെ ഗ്രാമത്തിൽ മൂന്ന് മാസം മുമ്പ് സന്ദർശനത്തിന് എത്തിയ യുവാവാണു ദൃശ്യങ്ങൾ പകർത്തിയത്. വിഡിയോയിൽ വയോധികൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതു വ്യക്തമായിരുന്നു. കുട്ടി ഇയാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാക്കൾ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പ്രതികരിച്ചു.