Pravasimalayaly

ജയിലുകളില്‍ വിചാരണത്തവുകാരുടെ എണ്ണംകൂടുന്നതില്‍ ആശങ്ക; ഹൈക്കോടതി

സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തവുകാരുടെ എണ്ണംകൂടുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2020-ല്‍ കേരളത്തിലെ ജയിലുകളിലുള്ളവരില്‍ 59 ശതമാനം പേരും വിചാരണത്തവുകാരാണെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികളെ തടവിലാക്കിയത് എന്നുമുതലെന്ന് കണക്കിലെടുത്ത് വിചാരണ തുടങ്ങണമെന്നുകാട്ടി വിചാരണക്കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കണം.പ്രതികളുടെ കാരണംകൊണ്ടല്ലാതെ വിചാരണ നീണ്ടുപോയാല്‍ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിടാന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചു.കൊലപാതകക്കുറ്റമടക്കമുള്ള കേസുകളില്‍ അറസ്റ്റിലായി എട്ടുവര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ജാഹിര്‍ ഹുസൈനിന്റെ അപ്പീല്‍ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഇടപെടല്‍. ഹുസൈന് ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.വിചാരണത്തടവുകാരുടെ വിഷയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഗൗരവകരമായി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാരുടെ പുനരധിവാസത്തിനടക്കം നടപടിയെടുക്കണം. പുനരധിവാസത്തിനായുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കണമെന്നും കോടതി പറഞ്ഞു.

Exit mobile version