ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കും

0
63

ട്രെന്റ് ബ്രിഡ്‌ജ്‌

ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ആരംഭിക്കുന്ന മത്സരം സോണി ചാനലുകളില്‍ തത്സമയം കാണാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ ട്രെന്റ് ബ്രിഡ്‌ജ്‌, നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. അതേസമയം പരമ്പര ആരംഭിക്കുന്നതിന് തൊട്ടു മുമ്പു ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. ഇതോടെ ആദ്യ ടെസ്റ്റില്‍ മായങ്ക് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൌണ്‍സര്‍ തലയില്‍ കൊണ്ടാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. നേരത്തെ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്നാണ് സൂചന. കെ. എല്‍ രാഹുല്‍ പകരക്കാരനാകുമെന്നാണ് സൂചന. മദ്ധ്യ നിരയില്‍ ഇറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന രാഹുല്‍ വീണ്ടും ഓപ്പണറായി എത്തും. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്ബരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍.

Leave a Reply