ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം. ഗ്രൂപ്പ് എയിൽ പാകിസ്ഥാനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളാണ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുക. സൂപ്പർ ഫോറിലെത്തുന്ന നാല് ടീമുകൾ വീണ്ടും നേർക്കുനേർ വരുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് കളിക്കുക. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്.
കഴിഞ്ഞ വർഷം ദുബായിൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്താനോട് തോറ്റത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റത്തിന് തുടക്കമിട്ടിരുന്നു. ഏഷ്യാ കപ്പിൽ 14 തവണ നേർക്കുനേർ വന്നപ്പോൾ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യൻ ടീം ഏഷ്യാ കപ്പുയർത്തിയപ്പോൾ പാകിസ്ഥാന്റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി. ഇത്തവണ ഏഷ്യാ കപ്പിൽ രോഹിത് ശർമയ്ക്ക് കീഴിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.