Pravasimalayaly

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 14 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യൻ കൗമാരപ്പട വിജയം തൊട്ടത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു, 

അർധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും നിഷാന്ത് സിന്തുവിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 84 പന്തിൽ 50 റൺസാണ് റഷീദ് നേടിത്. നിഷാന്ത് സിന്തു 54 പന്തിൽ പുറത്താകെ 50 റൺസെടുത്തു. ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി രാജ് ബവ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റും 35 റൺസുമാണ് കളിയിൽ താരത്തിന്റെ സംഭാവന.ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്. സ്കോർ: ഇംഗ്ലണ്ട്-189/10 (44.5 ഓവർ), ഇന്ത്യ- 195/6 (47.4 ഓവർ). 

അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ രാജ് ബാവ, നാല് വിക്കറ്റുകൾ പിഴുത രവി കുമാർ എന്നിവരുടെ ബൗളിങാണ് ഇംഗ്ലീഷ് ടീമിനെ വെള്ളം കുടിപ്പിച്ചത്. ശേഷിച്ച ഒരു വിക്കറ്റ് കൗശൽ ടാംബെ നേടി.

അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ‍ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. രണ്ട് റൺസെടുത്ത ഓപ്പണർ ജേക്കബ് ബെതേലിനെ രവി കുമാർ വിക്കറ്റിന് മുന്നിൽ കുരുക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രസിറ്റിനെയും മടക്കി രവി കുമാർ വീണ്ടും ഇംഗ്ലണ്ടിനെ വെട്ടിലാക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. 

വില്ല്യം ലക്സ്റ്റൺ (4), ജോർജ് ബെൽ (0), ജോർജ് തോമസ് (27) എന്നിവരെ രാജ് ബവ പുറത്താക്കി ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിലേക്ക് തള്ളിയിട്ടു. റെഹാൻ അഹമ്മദ് (10), അലക്‌സ് ഹോർടോൺ (10) എന്നിവരും വേഗത്തിൽ മടങ്ങി. പിന്നീടാണ് എട്ടാം വിക്കറ്റിൽ ഇംഗ്ലണ്ട് തിരിച്ചു വന്നത്. ജെയിംസ് റ്യു ആണ് ടീമിന്റെ ടോപ് സ്‌കോറർ. 116 പന്തുകൾ ചെറുത്ത് താരം 12 ഫോറുകൾ സഹിതം 95 റൺസെടുത്തു. സാലെസ് 34 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവി കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ കളിയിലേക്ക് മടക്കിയെത്തിച്ചത്.

Exit mobile version