Pravasimalayaly

മാനനഷ്ടക്കേസിൽ വിജയം ജോണി ഡെപ്പിന്; ആംബർ ഹെഡ് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകണം, ഡെപ്പ് നൽകേണ്ടത് 20 ലക്ഷം ഡോളർ 

സിനിമാലോകത്തെ ഒന്നടങ്കം ആകാംക്ഷയിലാക്കിയ ജോണി ഡെപ്പ്- ആംബർ ഹോഡ് പോരാട്ടം അവസാനിച്ചു. രണ്ടുപേരും തെറ്റുകാരാണെന്ന് യുഎസ് ജൂറി കണ്ടെത്തി. എന്നാൽ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിനു തന്നെയാണ് വിജയം. മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്.

2018ൽ ആംബർ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നടത്തിയ ​ഗാർഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയർ തകർത്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം. ഡെപ്പിന്റെ അഭിഭാഷകൻ ആഡം വാൽഡ്മാന്റെ ആരോപണത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിലായിരുന്നു വിധി. 

ആറ് ആഴ്ച നീണ്ട വിചാരണയിൽ ഹോളിവുഡ് സൂപ്പർതാരങ്ങൾ രണ്ടുപേരും പരസ്പരം ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയായതായി ഇരുവരും ആരോപിച്ചിരുന്നു. 

ആംബർ ഹെഡ് വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. ഡെപ്പിന്റെ പേര് എടുത്തു പറഞ്ഞിരുന്നില്ലെങ്കിലും താൻ ​ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബർ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആംബറിന്റെ ആരോപണത്തിലൂടെ താൻ മോശക്കാരനായെന്നും കരിയറിനെ ബാധിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

 തുടർന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.

Exit mobile version