Pravasimalayaly

ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം – ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വിഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ ക്ഷേത്രനിര്‍മ്മാണം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ച്ചടങ്ങുകളിലെ കാവിവത്കരണം ഇതിന്റെയെല്ലാം തുടര്‍ച്ചയായി വര്‍ഗീയ വത്കരണമെന്ന അജണ്ടയുടെ വക്താവായി രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരി ക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന വ്യക്തി നിയമങ്ങളിലെ പ്രത്യേക പരിരക്ഷ ഇല്ലാതാക്കുക എന്ന ആര്‍.എസ്.എസ് അജണ്ടയാണ് നരേന്ദ്രമോഡിയിലൂടെ ഇപ്പോള്‍ പുറത്തുവന്നത് ഗുജറാത്തിന് സമാനമായി മണിപ്പൂരില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിലപാടും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഓരോ മതവിഭാഗങ്ങള്‍ക്കുള്ളിലും അവര്‍ തന്നെ നടത്തേണ്ട മതപരമായ പരിഷ്‌ക്കാരങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നതിനെ നീതികരിക്കാനാവില്ല. ജനാധിപത്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ഐക്യനിര ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.വിലത്തകര്‍ച്ചമൂലം കടുത്ത പ്രതിസന്ധികളിലായിരുന്ന രാജ്യത്തെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷിച്ചെലവും ഉത്പ്പാദചിലവും കണക്കിലെടുത്ത് റബറിന് മിനിമം താങ്ങുവില കിലോയ്ക്ക് 250 രൂപയായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version