Pravasimalayaly

ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ്‌ എം പി യും എം എൽ എ മാരും നടത്തുന്ന ധർണ്ണ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു

ഇന്ധന വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ്.എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് ഒപ്പം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ ആരംഭിച്ചു.

2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിൽ ബാരലിന് 105.56 ഡോളറായിരുന്നു. കഴിഞ്ഞ എഴുവർഷത്തിനുള്ളിൽ പല തവണ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ നിരന്തരം വർധിപ്പിച്ച് ഈ വിലയിടിവിന്റെ ഗുണം ജനങ്ങളിലേക്കെത്തുന്നത് കേന്ദ്രം തടഞ്ഞു. ഇപ്പോൾ ഇന്ധന വില ലിറ്ററിന് നൂറുരൂപയിൽ എത്തിനിൽക്കുന്നു. പാചാകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും ഈ കാലയളവിൽ വർധിച്ചത് പതിന്മടങ്ങായാണ്. കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും വേണ്ടി ജനങ്ങളെ പിഴുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സർക്കാർ ഈ പകൽകൊള്ള തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളിലേക്കാണ് കേരളാ കോൺഗ്രസ്.എം നീങ്ങുന്നത്.

വേണ്ടത്ര തയാറെടുപ്പുകളില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിൽ തുടങ്ങിയ കേന്ദ്ര സർക്കാരിന്‍റെ കോവിഡ് കാലത്തെ പിടിപ്പുകേടുകൾ തുടരുകയാണെന്നു കേരള കോൺ- എം ചെയർമാൻ ജോസ് കെ. മാണി. വിഭവവിതരണത്തിലും വാക്സിൻ വിതരണത്തിലുമടക്കം ഇന്നു നിലനിൽക്കുന്ന മുഴുവൻ അവ്യക്തതയും കേന്ദ്രസർക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്‍റെയും ഫലമായുണ്ടായതാണ്. ‌കേന്ദ്രസർക്കാരിന്‍റെ കെടുകാര്യസ്ഥതയിൽ വലയുന്ന ജനങ്ങളുടെ ദുരിതാഗ്നിയുടെ ആഴി കൂട്ടുന്നതാണ് അടിക്കടിയുണ്ടാകുന്ന പെട്രോൾ ഡീസൽ വില വർധനയെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോൾ വിലവർധന തെരഞ്ഞെടുപ്പ് പ്രചാരയുദ്ധമാക്കി അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ അടിക്കടി നികുതി ഉയർത്തുന്ന കാഴ്ചയാണു പിന്നീടു രാജ്യം കണ്ടത്. എന്നാൽ അന്താരാഷ്‌ട്ര വിപണിയിൽ ഉണ്ടായ എണ്ണവിലയിടിവ് മൂലം ഈ നികുതിക്കൊള്ള സാധാരണജങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 -ൽ മാത്രം പെട്രോളിന് 13 രൂപയുടെയും ഡീസലിന് 16 രൂപയുടെയും നികുതി വർധന ചുമത്തി.

2014 ൽ ബിജെപി അധികാരത്തിലേറിയ സമയം പെട്രോൾ ലിറ്ററിന് ഒമ്പതു രൂപ 48 പൈസയും ഡീസൽ ലിറ്ററിന് മൂന്നു രൂപ 56 പൈസയുമായിരുന്നു കേന്ദ്ര എക്സൈസ് തീരുവ. ഇന്നത് പെട്രോൾ ലിറ്ററിന് 33 രൂപയും ഡീസലിന് 32 രൂപയുമായി വർധിച്ചു. പെട്രോളിന്‍റെ നികുതിത്തീരുവ വർധന 300 ശതമാനത്തിലധികമാണ്. ചരക്കുനീക്കത്തിന്‍റെ ആണിക്കല്ലായ ഡീസലിന്‍റെ നികുതിയാവട്ടെ വർധിച്ചത് പത്തിരട്ടിയോളമാണ്.

2014- 15 സാമ്പത്തിക വർഷം ഏകദേശം 99,000 കോടി രൂപയായിരുന്നു പെട്രോൾ- ഡീസൽ വില്പനയിൽ നിന്നുള്ള കേന്ദ്രത്തിന്‍റെ നികുതി വരുമാനമെങ്കിൽ, 2016- 17 സാമ്പത്തിക വർഷം അത് 2,42,000 കോടി രൂപയായി ഉയർന്നു. ക്രൂഡ് ഓയിലിന്‍റെ അന്താരാഷ്‌ട്രവിപണി വില ബാരലിന് ശരാശരി 48 ഡോളറിലേയ്ക്ക് താഴ്ന്ന 2019-20 സാമ്പത്തിക വർഷത്തിലും അമിതമായി നികുതിയുയർത്തി ഏകദേശം 2,39,599 കോടി രൂപയാണ് പിരിച്ചെടുത്തത്. ഈ വർഷത്തെ ജനുവരി വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇതു മൂന്നു ലക്ഷം കോടിയും പിന്നിടുന്നു.

നോട്ടുനിരോധനവും ജി.എസ്.ടി. പരിഷ്കരണവും മൂലം വളർച്ച മുരടിച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കോവിഡിനെ കൂടെ താങ്ങാനായില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെ പിടിപ്പുകേടുകൊണ്ടും വികലമായ സാമ്പത്തിക നയങ്ങൾക്കൊണ്ടും താഴേക്കു വീണ സ്വാഭാവിക നികുതിവരുമാനത്തെ സാധാരണക്കാരന്‍റെ കഴുത്തിൽ കത്തിവച്ച് പുനർജീവിപ്പിക്കാനാണ് കേന്ദ്രനീക്കം. നോട്ടുനിരോധനത്തെ സംഘടിത കൊള്ളയായാണ് കണ്ടതെങ്കിൽ, ഇന്ധനനികുതി വർധന ശാസ്ത്രീയവും സംഘടിതവുമായ കൊള്ളയാണെന്നാണ് മനസിലാക്കേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു

Exit mobile version