Pravasimalayaly

കണ്ണൂര്‍ വിസി നിയമനം; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ . വിജിലന്‍സ് കോടതിയിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി എന്ന് വിജിലന്‍സ് കോടതി പരാതിക്കാരനോട് ചോദിച്ചു. ഹര്‍ജിയില്‍ തുടര്‍വാദം അടുത്ത മാസം 22ലേക്ക് മാറ്റി കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി ആണ് വിജിലന്‍സ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പ്രോസിക്യൂഷന്‍ അനുമതി തേടി ഹര്‍ജിക്കാരന്‍ ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം.

Exit mobile version