ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിൽ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. ‘വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവർക്കതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്,’ഹൈക്കോടതി ചോദിച്ചു.
വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹരജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു പരാമർശം നടത്തിയത്.
കേസിലെ ഭർത്താവ് ഒരിക്കൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമർശം നടത്തിയത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തിൽ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല.
എന്നാൽ ഒരു പുരുഷൻ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നൽകുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. നിയമം ലിംഗ സമത്വമുള്ളതായിരിക്കണമെന്നും ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു.
ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗവിവേചനമുള്ളതാണെന്ന് ഈ വർഷമാദ്യം മറ്റൊരു വിധിന്യാത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.