Pravasimalayaly

കോൺഗ്രസ്‌ സ്‌ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി : ലതിക സുഭാഷ്‌ മഹിളാ കോൺഗ്രസ്‌ അധ്യക്ഷ പദവി ഒഴിഞ്ഞു : തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധം

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷിന്റെ പ്രതിഷേധം. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം അവർ രാജിവെച്ചു. കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നിൽവച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. മറ്റൊരുപാർട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവർ കോൺഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു. പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയിൽ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി. വികാരഭരിതയായാണ് അവർ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാർട്ടിയിലേക്കുളള വരവും വർഷങ്ങൾ നീണ്ട പാർട്ടി പ്രവർത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തൽ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം. പാർട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതിക പറഞ്ഞു. പാർട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാർഥമായി പണിയെടുത്ത വ്യക്തിയാണ് താൻ. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെ.പി.സി.സി സെക്രട്ടറി, മഹിളാ കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റ് രമണി പി.നായർ ഉൾപ്പടെയുളള വനിതകൾ തഴയപ്പെട്ടുപോയി. അൻസജിതയുടെ പേര് പേര് മഹിളാ കോൺഗ്രസ് നൽകിയിരുന്ന പട്ടികയിൽ ഉണ്ടായിരുന്നു.അതിൽ സന്തോഷമുണ്ട്. പക്ഷേ പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുളളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു., യൂത്ത് കോൺഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുൻ മഹിളാകോൺഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു ഇന്ന് കൊല്ലത്ത് തന്നെ പേരുറപ്പിക്കുന്നതിന് വേണ്ടി. ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാൻ. ഇന്ന് എംഎൽഎമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതൽ കാലം പാർട്ടിയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. 16-ാമത്തെ വയസ്സുമുതൽ. എന്റെ പേര് ഓരോ പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുളളതാണ്. പക്ഷേ അവസാന സ്ഥാനാർഥി പട്ടിക വരുമ്പോൾ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാർഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാർഥികൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാൻ ഞാൻ നിസ്വാർഥമായി ഉണ്ടായിരുന്നു.-ലതികാ സുഭാഷ് പറഞ്ഞു. വളരെ കുറച്ച് വനിതകൾ മാത്രമാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുളളത്. 14 വനിതകളെങ്കിലും സ്ഥാനം പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ല. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പ്രാതിനിധ്യം നൽകിയപ്പോൾ മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് സീറ്റ് നൽകാൻ നേതൃത്വത്തിന് സാധിച്ചില്ലേ എന്നാണ് ലതികയുടെ ചോദ്യം. വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സജീവമായി രംഗത്തുണ്ട്. അവർ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. അതേ രീതിയിൽ താനും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയാണെന്ന് അവർ പറഞ്ഞു. ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നതിനാൽ അവരുടെ മാതൃകയിൽ മുടി ബോബ് ചെയ്ത ലതിക തലമുണ്ഡനം ചെയ്യുന്നത് കണ്ണീരോടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കണ്ടുനിന്നത്. തലമുണ്ഡനം ചെയ്തുകഴിഞ്ഞതും പല വനിതാപ്രവർത്തകരും അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ചിരുന്ന ലതിക അവിടെ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നറിഞ്ഞപ്പോൾ വൈപ്പിനിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടെയും സീറ്റ് ലഭിക്കാതെ വന്നതോടെ അവർ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ഏതായാലും കേരള രാഷ്ട്രീയത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിനാണ് ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചിരിക്കുന്നത്

Exit mobile version