Monday, July 8, 2024
HomeNewsKerala"അശാസ്ത്രീയമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദി- കോട്ടയം കുറിച്ചിയിൽ സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം...

“അശാസ്ത്രീയമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദി- കോട്ടയം കുറിച്ചിയിൽ സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി.

സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനില്‍ സരിന്‍ മോഹനാ(42)ണ് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. അശാസ്ത്രീയമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദിയെന്ന് പോസ്റ്റില്‍ പറയുന്നു. ബിവറേജ് തുറക്കുകയും പാര്‍ട്ടി പരിപാടി നടത്തി ആളെ കൂട്ടുകയും ചെയ്ത സര്‍ക്കാര്‍ ഹോട്ടലുകാരെ പ്രതിസന്ധിയിലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

വിദേശത്തായിരുന്ന സരിന്‍ നാട്ടിലെത്തി കുറിച്ചിയില്‍ ഹോട്ടല്‍ ആരംഭിച്ചു്. ഹോട്ടലില്‍ നിന്ന് നന്നായി വരുമാനം ലഭിച്ചതോടെ ഇയാള്‍ കുറിച്ചിയില്‍ ഇതേ കെട്ടിടത്തില്‍ തന്നെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിനും സ്‌പെയര്‍ പാട്‌സ് കടയ്ക്കുമായി ക്രമീകരണങ്ങള്‍ നടത്തി. രണ്ടാം കോവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ വരികയും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്‌സ്‌റ്റൈല്‍സിനും സ്‌പെയര്‍ പാട്‌സ് കടയ്ക്കുമായി ഒരു മാസം 35000 രൂപയായിരുന്നു വാടകയായി നല്‍കേണ്ടിയിരുന്നത്.

പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിന്‍ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ആളുകള്‍ ശല്യം ചെയ്തു തുടങ്ങിയതോടെ സരിന്‍ മോഹന് പിടിച്ചു നില്‍ക്കാനാവാതെ വന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ പറയുന്നത്.

ഇളയ കുട്ടിയായ സിദ്ധാര്‍ത്ഥ് ഓട്ടിസം ബാധിതനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവല്‍ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനു മുന്നില്‍ സരിന്‍ ചാടുകയായിരുന്നുവെന്നാണ് വിവരം. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ:രാധു മോഹന്‍, മക്കള്‍: കാര്‍ത്തിക (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി), സിദ്ധാര്‍ത്ഥ് (കണ്ണന്‍).

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments