Pravasimalayaly

കിഫ്ബി കേസിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

കിഫ്ബി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. 

ഇ.ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരും ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. 

ഫെമ നിയമ ലംഘനം ഇ.ഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് കിഫ്ബിയുടെ പ്രവർത്തനം തടസപ്പെടുത്തുകയാണ് ഇ.ഡി. 

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡി യുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണമെന്നും ഹർജിക്കാർ വാദിക്കുന്നു. ഹർജി തീർപ്പാക്കും വരെ ഇ.ഡി യുടെ സമൻസുകളിന്മേൽ തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version