Pravasimalayaly

കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നു; വീണ്ടും സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മതിയായ നഷ്ടപരിഹാരം നല്‍കി ഇവരെ പുനരധിവസിപ്പിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

കൂടാതെ നിരവധി വിഷയങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തി. മണ്ണെണ്ണ വില വര്‍ധന പിന്‍വലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ഇടപെടണം, തമിഴ്‌നാട് മാതൃകയില്‍ മണ്ണെണ്ണ നല്‍കുക, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൂലം കടലില്‍ പോകാനാകാത്ത ദിവസങ്ങളില്‍ മിനിമം വേതനം നല്‍കുക, മുതലപൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് സര്‍ക്കുലറിലെ ആവശ്യങ്ങള്‍.  പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അധികാരികളില്‍ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും ആരോപിച്ചു.

അതിനിടെ വിഴിഞ്ഞത്തെ ഉപരോധ സമയം 20ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് പ്രാര്‍ത്ഥന ദിനമായിട്ടാണ് ആചരിക്കുക. നാളെ മുതല്‍ തുറമുഖ കവാടത്തില്‍ തന്നെ ഉപവാസ സമരവും തുടങ്ങും. ആര്‍ച്ച് ബിഷപ്പിന്റെയും മുന്‍ ആര്‍ച്ച് ബിഷപ്പിന്റെയും നേതൃത്വത്തിലാണ് നാളെ ഉപവാസസമരം.

Exit mobile version