Pravasimalayaly

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം,ശേഷം സ്വര്‍ണവും പണവും കൊണ്ട് മുങ്ങും; വിവാഹ തട്ടിപ്പു വീരന്‍ നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് അറസ്റ്റില്‍

വിവാഹ തട്ടിപ്പു വീരനെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. മലപ്പുറം പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതിനു ശേഷം സ്വര്‍ണവും പണവും കൊണ്ട് ഇയാള്‍ മുങ്ങും. നിരവധി പരാതികളില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

കേരള പൊലീസില്‍ ഡി ഐ ജി ആണ്, എസ്പി ആണ് തുടങ്ങി ഉന്നത പദവിയിലുള്ള പൊലീസുകാരനാണെന്ന് പെണ്‍വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.വിവാഹങ്ങള്‍ നടത്തി സ്വര്‍ണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. നിരവധി പരാതികളെത്തിയതോടെയാണ് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്.

അതിനിടെയാണ് കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചത്. കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയുടെ നേതൃത്വത്തില്‍ എസ് ഐ സുകീസ് കുമാര്‍, എ എസ് ഐ കൃഷ്ണന്‍കുട്ടി, സി പി ഒ വീണ വാരിയത്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതരെ വിത്യസ്തമായ കേസ്സുകളുണ്ടെന്നാണ് കോട്ടക്കല്‍ പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version