Pravasimalayaly

മോഹൻലാൽ @62;ജന്മദിനം ആഘോഷമാക്കി സിനിമാലോകം

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.

മമ്മൂട്ടി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിന്റെ ഇഷ്ടതാരങ്ങളെല്ലാം പ്രിയനടന് ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലിനെ ഗുരുനാഥൻ എന്ന് വിളിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ ആശംസ. താരങ്ങൾക്കൊപ്പം സാംസ്‌കാരിക രംഗത്തെ പ്രമുഖരും മോഹനലാലിന് ആശംസകൾ നേരുന്നുണ്ട്.

1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20-കാരൻ മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

Exit mobile version