Pravasimalayaly

ഒരുമാസം നീണ്ട വാക്‌സിനേഷന്‍, പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍, ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി: നായ്ക്കളെ കൊല്ലാന്‍ അനുമതി തേടും

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കുന്നതിന് വിപുലമായ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞം ഈ മാസം 20ന് ആരംഭിക്കുമെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് പ്രധാനം. 

തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version