നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്.
മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോൾ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. അന്വേഷണ ഏജൻസിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമൻറിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെൻറിലും പ്രതിഷേധിക്കാനാണ് തീരുമാനം.
ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറാണ് നീണ്ടതെങ്കിൽ രണ്ടാം ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂർ. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് സോണിയാ ഗാന്ധി എത്തിയത്.പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.